Wednesday, April 9, 2014

ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എത്ര പ്രധാന്യം???

ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എത്ര പ്രധാന്യം???


2012 ഡിസംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ 23 കാരിക്ക് നേരെ നടന്ന ക്രൂരമായ പീഡനം അതായിരുന്നു ഇന്ത്യയിലെ സ്ത്രീ സുരക്ഷയിലേക്ക് ശ്രദ്ധതിരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ പ്രക്ഷോഭങ്ങള്‍ സ്ത്രീ സുരക്ഷ എന്നത് രാജ്യത്താകമാനം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമായി മാറ്റി. വിഷയം രാഷ്ട്രീയക്കാരുടെ മേശപ്പുറത്തേക്കും ചര്‍ച്ചക്കെത്തി.

തെരഞ്ഞെടുപ്പ് അടുത്തതോടെ ചര്‍ച്ചകളില്‍ സ്ത്രീ സുരക്ഷ പ്രധാന ഇടം നേടി. എംഡിആര്‍എ/ ആവാസ് നടത്തിയ സര്‍വെയില്‍ രാജ്യത്തെ 90 ശതമാനം വോട്ടര്‍മാരുടെയും പ്രഥമ ആവശ്യം സ്ത്രീ സുരക്ഷ തന്നെയായിരുന്നു. അഴിമതി പോലും രണ്ടാം സ്ഥാനത്തായിരുന്നു. സര്‍വെ പ്രകാരം നിലവില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടത്തി വരുന്ന പദ്ധതികള്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പര്യാപ്തമല്ലെന്നായിരുന്നു 75 ശതമാനം പേരുടെയും അഭിപ്രായം.

എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍?

വനിതാ സംവരണ ബില്ലായിരുന്നു ഏറ്റവും പ്രധാനം. പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരം സ്ത്രീകള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ബില്ല്. മറ്റൊന്ന് കൂട്ടമാനഭംഗം പോലുള്ള കേസുകളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാന്‍ അതിവേഗ കോടതികള്‍. ഇവയായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന ലക്ഷ്യങ്ങള്‍.

49 വര്‍ഷമായി അധികാരത്തിലുള്ള സോണിയ ഗാന്ധി എന്ന കരുത്തുറ്റ വനിതയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പു നല്‍കിയത് ഓരോ പൊലീസ് സ്‌റ്റേഷനുകളിലും 25 ശതമാനം വനിതാ ഉദ്യോഗസ്ഥരെ നിയമിക്കും എന്നായിരുന്നു.

സ്ത്രീ സുരക്ഷ പ്രധാന ലക്ഷ്യം എന്നാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞത്.

ഇനി സാധാരണക്കാരുടെ പാര്‍ട്ടിയായി രൂപം കൊണ്ട് ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയാകട്ടെ സ്ത്രീ സുരക്ഷയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം എന്നാണ് ഉയര്‍ത്തിക്കാട്ടിയത്.

ഈ ഉറപ്പുകളും വാഗ്ദാനങ്ങളും എത്രയേറെ വിശ്വസനീയമാണ്

ഓരോ തെരഞ്ഞെടുപ്പിലും ഇതുപോലുള്ള വാഗ്ദാനങ്ങള്‍ പ്രത്യക്ഷമാകുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യാറുണ്ട്. പ്രശ്‌നങ്ങള്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാമെങ്കിലും പരിഹാരങ്ങള്‍ പലപ്പോഴും പരിമിതമാണ്.

ഡല്‍ഹി കൂട്ടമാനഭംഗത്തിനു ശേഷമുണ്ടായ മുറവിളികളുടെ ഭാഗമായി ചില മാറ്റങ്ങള്‍ ഉണ്ടായി. ക്രിമിനല്‍ ലോ അമെന്‍ഡ്‌മെന്റ് ആക്ട് 2013 വന്നു. ഇതോടെ സ്ത്രീകളെ ഒളിഞ്ഞു നോട്ടം, മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിക്കല്‍ തുടങ്ങിയവയും കുറ്റമായി. ഇതു കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനുള്ള അവകാശം ലഭ്യമായി.

എന്നാല്‍ അതേസമയം വിവാഹിതരായ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഒരു നിയമങ്ങളും നിലവിലില്ല. ഭര്‍ത്താവിന്റെ ലൈംഗിക ക്രൂരത പീഡനമാകുന്നില്ല എന്നാണ് നിയമത്തില്‍ പറയുന്നത്.

ആറു പോയിന്റുകളുമായി സ്ത്രീ സുരക്ഷക്കായുള്ള വുമണിഫെസ്റ്റോ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം സ്ത്രീ സംരക്ഷകര്‍.

Educate for equality; make laws count; put women in power; appoint police for the people; enact swift, certain justice; and ensure a flourishing economy എന്നിവയാണ് ആറ് പോയിന്റുകള്‍.

എന്നാല്‍ നിയമങ്ങളുടെ അപര്യാപ്തതയോ കുറ്റമോ അല്ല ഇന്ത്യയുടെ ഈ അവസ്ഥയ്ക്ക് കാരണം. കുറ്റമറ്റ രീതിയില്‍ ഈ നിയമങ്ങളെ രാജ്യത്ത് നടപ്പാക്കാന്‍ കഴിയുന്നില്ല. മറ്റൊരു പ്രശ്‌നം രാജ്യത്തെ ഭീമമായ ജന സംഖ്യയാണ. 1.2 മില്യണ്‍ വരുന്ന വ്യത്യസ്ത സ്വഭാവ സവിശേഷതകളും സംസ്‌കാരവും ഉള്ള ഒരു ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു വെ്ല്ലുവിളിയാണ്. സ്ത്രീ സുരക്ഷക്ക് സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും സമൂഹത്തിന്റെ മന:സ്ഥിതിയിലാണ് മാറ്റം വരുത്തേണ്ടത്. അതിനീ വാഗ്ദാനങ്ങള്‍ക്കാകുമോ???

Friday, March 7, 2014

ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയല്‍-നിരോധന പരിഹാര നിയമം- 2013 ഒരു പരിഹാരമോ?



2013 വര്‍ഷത്തില്‍ ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി രൂപം കൊണ്ട പ്രധാന നിയമമായിരുന്നു ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013.  ഇന്ത്യന്‍ ഭരണഘടനയുടെ 14,15,21 അനുഛേദങ്ങള്‍ക്കനുസൃതമായും,1989 ല്‍ യു എന്‍ പാസ്സാക്കിയ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചന ഉന്മൂലന ഉടമ്പടി 25-6-1993 നു ഇന്ത്യ സ്ഥിരീകരിച്ച പ്രകാരവും, 1997 ലെ വിശാഖ  v സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസിലെ ബഹു: സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരവും ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുണ്ടാവുന്ന പീഢനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും പാസ്സാക്കി 22-4-2013 തിയ്യതി രാഷ്ട്രപതി ഒപ്പുവച്ച 9-12-2013 തിയ്യതി പ്രാബല്യത്തില്‍ വന്ന നിയമമാണിത്.

ഈ നിയമത്തിലെ 3-ാം വകുപ്പ പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഢിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പര്‍ശനങ്ങളും, ലൈംഗിക ആഭിമുഖ്യം ആവശ്യപ്പെടുക, ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ കാണിക്കല്‍, തുടങ്ങിയ സ്വാഗതാര്‍ഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവര്‍ത്തികളും ലൈംഗിക പീഢനം എന്ന കൃത്യത്തില്‍ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു.

ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് കോപ്ലക്‌സ്, സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്, കളി സ്ഥലങ്ങള്‍,ഡിപ്പാര്‍ട്ട്‌മെന്റ്, സംഘടന, സ്ഥാപനങ്ങള്‍,സംരംഭങ്ങള്‍, മറ്റു ജോലി സ്ഥലങ്ങള്‍ തുടങ്ങിയ സ്ത്രീകള്‍ ജോലിചെയ്യുന്നതും ജോലി ആവശ്യാര്‍ഥവും എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മറ്റ് സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടുകളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്ന സ്ത്രീകളെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും പുരോഗതിയെ നിഷ്പ്രഭമാക്കുംവിധം രാജ്യത്ത് സ്ത്രീപീഡനങ്ങളും പെരുകുന്ന സാഹചര്യത്തില്‍ ഈ നിയമത്തിന്റെ പ്രസക്തി വളരെ വലുതാണ്.

എന്നാല്‍ നിയമം എത്രത്തോളം പ്രാബല്യത്തിലാകുന്നു എന്നതാണ് ചോദ്യം.  തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഉയര്‍ന്നു വന്ന കേസുകളില്‍ ഭൂരിഭാഗവും ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പുരുഷന്‍മാരെക്കുറിച്ചാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇരയാകുന്നതാകട്ടെ ഇവരുടെ കീഴില്‍ പണിയെടുക്കുന്ന സാധാരണക്കാരായ യുവതികളും. പലപ്പോഴും അധികാരികള്‍ ഈ വമ്പന്മാര്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നുണ്ട്. തൊഴിലും ജീവിതവും നല്‍കുന്ന മേലാളന്‍മാര്‍ തന്നെ കുറ്റവാളികളാകുമ്പോള്‍ പരാതിപ്പെടാനോ മിണ്ടാനോ കഴിയാതെ പല പെണ്‍കുട്ടികളും ശബ്ദമടക്കുന്നുവെന്നതാണ് വസ്തുത.

ജോലി നഷ്ടപ്പെടുമെന്നും പരാതിയുമായി പോയെന്ന് പുറം ലോകം അറിഞ്ഞാല്‍ തനിക്ക് മറ്റൊരു ജോലി ലഭിക്കില്ലെന്നും അതോടെ തന്റെ ജീവിതം വഴിമുട്ടുമെന്നും കരുതുന്ന പലരും മേലാളന്മാര്‍ക്ക് മുന്നില്‍ മൗനം ഭജിക്കേണ്ടിവരുന്നു.

ലേഡി യു ആര്‍ നോട്ട് എ മാന്‍ എന്ന പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുംബൈ നഗരത്തിലെ 45 ശതമാനം സ്ത്രീകളും ബംഗളുരുവിലെ 40 ശതമാനം സ്ത്രീകളും തങ്ങള്‍ക്കു നേരെ ഓഫീസിനുള്ളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി പോകുന്നില്ല എന്ന അഭിപ്രായം ഉള്ളവരായിരുന്നു. പാരാതി നല്‍കിയാലും ഒരു ഗുണവും ലഭിക്കുന്നില്ല എന്നതാണ് ഇവര്‍ പറയുന്ന ന്യായം. തങ്ങള്‍ക്കു നേരെ ലൈംഗീക ആക്രമണം ഉണ്ടായെന്ന് ഓഫീസിനുള്ളില്‍ അറിഞ്ഞാല്‍ അത് ഗോസിപ്പ് ആയി മാറുമെന്നും തങ്ങള്‍ കേന്ദ്ര കഥാപാത്രമാകുമെന്നും അഭിപ്രായപ്പെടുന്ന 53 ശതമാനം സ്ത്രീകളായിരുന്നു ഡല്‍ഹിയിലുള്ളത്. ഹൈദരാബാദില്‍ നിന്നുള്ള 44 ശതമാനം പേരും പൂനെയില്‍ നിന്നുള്ള 57 ശതമാനം പേരും സമാന അഭിപ്രായക്കാരായിരുന്നു.

സൂക്ഷമായ കണ്ണിമതെറ്റാതെയുളള നോട്ടം പീഡനത്തിന്റെ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ പുരുഷനായ ഓഫീസറുടെ ചുഴ്ന്നുള്ള നോട്ടം ഒരുതരം പീഡനം തന്നെയാണെന്നാണ് ഒരു വിഭാഗം സ്ത്രീകള്‍ പറയുന്നത്.

തേജ് പാലിനെതിരെ ശബ്ദമുയര്‍ത്താന്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തക തയ്യാറായതും മറ്റും ചികച്ചും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകല്‍ക്ക് സ്ഥലം മാറ്റമോ മറ്റോ വാങ്ങി രക്ഷപ്പെടാനാകും. എന്നാല്‍ അഷ്ടിക്ക് വകയില്ലാത്ത വീടുകളില്‍ നിന്നും മറ്റും ഒരു ജീവനോപാധി എന്ന നിലയില്‍ ജോലിക്ക് പോകുന്ന പെണ്‍കുട്ടികളില്‍ പലരും മിണ്ടാന്‍ കഴിയാത്തവര്‍ തന്നെയാണ് ഇന്നും. പരാതിക്കാര്‍ക്ക് ഭീഷണിയും സമ്മര്‍ദങ്ങളും നേരിടേണ്ടിവരുന്നതും അസാധാരണമല്ല. നിയമനടപടികള്‍ മറ്റൊരു പീഡനമാവുകയും ഒടുവില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുമോ എന്ന ഭയം പരാതിക്കാര്‍ക്ക് പൊതുവെയുള്ളത്.