ഈ നിയമത്തിലെ 3-ാം വകുപ്പ പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഢിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പര്‍ശനങ്ങളും, ലൈംഗിക ആഭിമുഖ്യം ആവശ്യപ്പെടുക, ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ കാണിക്കല്‍, തുടങ്ങിയ സ്വാഗതാര്‍ഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവര്‍ത്തികളും ലൈംഗിക പീഢനം എന്ന കൃത്യത്തില്‍ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു.
ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് കോപ്ലക്‌സ്, സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്, കളി സ്ഥലങ്ങള്‍,ഡിപ്പാര്‍ട്ട്‌മെന്റ്, സംഘടന, സ്ഥാപനങ്ങള്‍,സംരംഭങ്ങള്‍, മറ്റു ജോലി സ്ഥലങ്ങള്‍ തുടങ്ങിയ സ്ത്രീകള്‍ ജോലിചെയ്യുന്നതും ജോലി ആവശ്യാര്‍ഥവും എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മറ്റ് സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടുകളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്ന സ്ത്രീകളെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും പുരോഗതിയെ നിഷ്പ്രഭമാക്കുംവിധം രാജ്യത്ത് സ്ത്രീപീഡനങ്ങളും പെരുകുന്ന സാഹചര്യത്തില്‍ ഈ നിയമത്തിന്റെ പ്രസക്തി വളരെ വലുതാണ്.
എന്നാല്‍ നിയമം എത്രത്തോളം പ്രാബല്യത്തിലാകുന്നു എന്നതാണ് ചോദ്യം. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഉയര്‍ന്നു വന്ന കേസുകളില്‍ ഭൂരിഭാഗവും ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പുരുഷന്‍മാരെക്കുറിച്ചാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇരയാകുന്നതാകട്ടെ ഇവരുടെ കീഴില്‍ പണിയെടുക്കുന്ന സാധാരണക്കാരായ യുവതികളും. പലപ്പോഴും അധികാരികള്‍ ഈ വമ്പന്മാര്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നുണ്ട്. തൊഴിലും ജീവിതവും നല്‍കുന്ന മേലാളന്‍മാര്‍ തന്നെ കുറ്റവാളികളാകുമ്പോള്‍ പരാതിപ്പെടാനോ മിണ്ടാനോ കഴിയാതെ പല പെണ്‍കുട്ടികളും ശബ്ദമടക്കുന്നുവെന്നതാണ് വസ്തുത.
ജോലി നഷ്ടപ്പെടുമെന്നും പരാതിയുമായി പോയെന്ന് പുറം ലോകം അറിഞ്ഞാല്‍ തനിക്ക് മറ്റൊരു ജോലി ലഭിക്കില്ലെന്നും അതോടെ തന്റെ ജീവിതം വഴിമുട്ടുമെന്നും കരുതുന്ന പലരും മേലാളന്മാര്‍ക്ക് മുന്നില്‍ മൗനം ഭജിക്കേണ്ടിവരുന്നു.
ലേഡി യു ആര്‍ നോട്ട് എ മാന്‍ എന്ന പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുംബൈ നഗരത്തിലെ 45 ശതമാനം സ്ത്രീകളും ബംഗളുരുവിലെ 40 ശതമാനം സ്ത്രീകളും തങ്ങള്‍ക്കു നേരെ ഓഫീസിനുള്ളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി പോകുന്നില്ല എന്ന അഭിപ്രായം ഉള്ളവരായിരുന്നു. പാരാതി നല്‍കിയാലും ഒരു ഗുണവും ലഭിക്കുന്നില്ല എന്നതാണ് ഇവര്‍ പറയുന്ന ന്യായം. തങ്ങള്‍ക്കു നേരെ ലൈംഗീക ആക്രമണം ഉണ്ടായെന്ന് ഓഫീസിനുള്ളില്‍ അറിഞ്ഞാല്‍ അത് ഗോസിപ്പ് ആയി മാറുമെന്നും തങ്ങള്‍ കേന്ദ്ര കഥാപാത്രമാകുമെന്നും അഭിപ്രായപ്പെടുന്ന 53 ശതമാനം സ്ത്രീകളായിരുന്നു ഡല്‍ഹിയിലുള്ളത്. ഹൈദരാബാദില്‍ നിന്നുള്ള 44 ശതമാനം പേരും പൂനെയില്‍ നിന്നുള്ള 57 ശതമാനം പേരും സമാന അഭിപ്രായക്കാരായിരുന്നു.
സൂക്ഷമായ കണ്ണിമതെറ്റാതെയുളള നോട്ടം പീഡനത്തിന്റെ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ പുരുഷനായ ഓഫീസറുടെ ചുഴ്ന്നുള്ള നോട്ടം ഒരുതരം പീഡനം തന്നെയാണെന്നാണ് ഒരു വിഭാഗം സ്ത്രീകള്‍ പറയുന്നത്.
തേജ് പാലിനെതിരെ ശബ്ദമുയര്‍ത്താന്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തക തയ്യാറായതും മറ്റും ചികച്ചും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകല്‍ക്ക് സ്ഥലം മാറ്റമോ മറ്റോ വാങ്ങി രക്ഷപ്പെടാനാകും. എന്നാല്‍ അഷ്ടിക്ക് വകയില്ലാത്ത വീടുകളില്‍ നിന്നും മറ്റും ഒരു ജീവനോപാധി എന്ന നിലയില്‍ ജോലിക്ക് പോകുന്ന പെണ്‍കുട്ടികളില്‍ പലരും മിണ്ടാന്‍ കഴിയാത്തവര്‍ തന്നെയാണ് ഇന്നും. പരാതിക്കാര്‍ക്ക് ഭീഷണിയും സമ്മര്‍ദങ്ങളും നേരിടേണ്ടിവരുന്നതും അസാധാരണമല്ല. നിയമനടപടികള്‍ മറ്റൊരു പീഡനമാവുകയും ഒടുവില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുമോ എന്ന ഭയം പരാതിക്കാര്‍ക്ക് പൊതുവെയുള്ളത്.
